തൃപ്പൂണിത്തുറയില്‍ വീട്ടുകാരെ കെട്ടിയിട്ട് വന്‍ കവര്‍ച്ച; കവര്‍ച്ച നടത്തിയത് തമിഴ്നാട്ടുകാരടങ്ങുന്ന പത്തംഗ സംഘം
തൃപ്പൂണിത്തുറ ഹില്‍പാലസിന് സമീപം വീട്ടുകാരെ കെട്ടിയിട്ട് വന്‍ കവര്‍ച്ച. തമിഴ്നാട്ടുകാരടങ്ങുന്ന പത്തംഗ സംഘമാണ് കവര്‍ച്ച നടത്തിയത്. 50 പവനും 20,000 രൂപയും അഞ്ച് മൊബൈല്‍ ഫോണുമാണ് മോഷണം പോയത്. തലയ്ക്ക് അടിയേറ്റ് ഗൃഹനാഥന് ഗുരുതര പരിക്ക് പറ്റി. കുടുംബാംഗങ്ങളും പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ കൊച്ചി നഗരത്തിലും സമാനമായ രീതിയില്‍ കവര്‍ച്ച നടന്നിരുന്നു. ഇന്നലെ അര്‍ദ്ധരാത്രിയിലായിരുന്നു സംഭവം.
പുലർച്ചെ രണ്ടോടെ വീട്ടിൽ അതിക്രമിച്ചുകയറിയ അക്രമിസംഘം വീട്ടുകാരെ കെട്ടിയിട്ടശേഷം കവർച്ച നടത്തുകയായിരുന്നു. കവർച്ചക്കാരുടെ അക്രമത്തിൽ ഗൃഹനാഥന് ഗുരുതരമായും മറ്റുള്ളവർക്ക് നിസാര പരിക്കുകളും ഏറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിന്റെ മുൻഭാഗത്തെ ജനൽകമ്പികൾ തകർത്തനിലയിലാണ്. ഇതുവഴിയാകാം മോഷ്ടാക്കൾ അകത്തു കടന്നതെന്നു കരുതുന്നു.കഴിഞ്ഞ ദിവസം കൊച്ചി നഗരമധ്യത്തിൽ വീട്ടിൽ കയറി വയോധികരായ ദമ്പതികളെ ആക്രമിച്ചു സ്വർണാഭരണങ്ങൾ കവർന്നിരുന്നു. നോർത്ത് ജംഗ്ഷനിൽനിന്നു പുല്ലേപ്പടി പാലത്തിലേക്കു പോകുന്ന വഴിയിൽ താമസിക്കുന്ന ഇല്ലിമൂട്ടിൽ റിട്ട. എക്സിക്യൂട്ടീവ് എൻജിനിയർ ഇ.കെ. ഇസ്മയിലിന്റെ വീട്ടിലാണു മോഷണം നടന്നത്. കഴിഞ്ഞ ദിവസം കാസര്‍ഗോഡ് ചീമേനിയില്‍ വന്‍ കവര്‍ച്ച നടന്നിരുന്നു. ചീമേനി പുലിയന്നൂരിലെ റിട്ട അധ്യാപിക പി.വി.ജാനകി(67)യെ കഴുത്തറുത്ത് കൊല്ലുകയും ഭര്‍ത്താവ് കൃഷ്ണ(80)നെ ഗുരുതരമായി കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു.

Comments
Post a Comment