തീര്‍ച്ചയായും അറിഞ്ഞിരിക്കുക ഒരുതരത്തിലുമുള്ള ക്യാന്‍സര്‍ വരാതിരിക്കാന്‍



അസാധാരണമായ, കാര്യകാരണസഹിതമല്ലാത്ത കോശവളര്‍ച്ച ശരീരത്തിലെ മറ്റുകലകളേയും ബാധിയ്ക്കുന്ന അവസ്ഥയാണ് അര്‍ബുദം. ഡി.എന്‍.എ-ആര്‍.എന്‍.എ വ്യവസ്ഥിതി എന്ന സങ്കീര്‍ണ്ണവും അതികാര്യക്ഷമവുമായ പ്രക്രിയയിലൂടെ അനുസ്യൂതം നടന്നുകൊണ്ടിരിയ്ക്കുന്ന പ്രതിഭാസമാണ് കോശങ്ങളുടെ സൃഷ്ടിയും വളര്‍ച്ചയും വികാസവും. ഈ അനുസ്യൂതമുള്ള പ്രക്രിയയിലൂടേയാണ് ശരീരപ്രവര്‍ത്തനങ്ങള്‍ ചിട്ടയായി നടക്കുന്നത്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏതെങ്കിലും നിയന്ത്രാതീതമായാല്‍ ശാരീരികാസ്വാസ്ഥ്യം പ്രകടമാവും. കോശങ്ങളുടെ അമിതവും നിയന്ത്രണാതീതവും ആയ വിഭജനമാണ് അര്‍ബുദം.സാധാരണ ശരീരകോശങ്ങളില്‍ നിഷ്‌ക്രിയരായി കഴിയുന്ന അര്‍ബുദജീനുകളെ , രാസവസ്തുക്കളോ, പ്രസരങ്ങളോ, മറ്റു പ്രേരക ജീവിത ശൈലികളോ ഉത്തേജിപ്പിയ്ക്കുന്നു. ഇപ്രകാരം സാധാരണ കോശം അര്‍ബുദകോശമാകുന്നു.

2020-ാമാണ്ടോടെ ആഗോള അര്‍ബുദനിരക്ക് 50 ശതമാനം വര്‍ധിച്ച് 15 ദശലക്ഷത്തോളം ആകും എന്നാണ് ലോക കാന്‍സര്‍ റിപ്പോര്‍ട്ട് (WCR) സൂചിപ്പിക്കുന്നത്. പ്രായാധിക്യമുള്ളവരുടെ എണ്ണത്തിലുണ്ടായ വര്‍ധനവ്, ജീവിതശൈലിയിലെ വ്യത്യാസം എന്നിവ ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പുകവലി, ഭക്ഷണക്രമം, രോഗസംക്രമണം എന്നിവ നിയന്ത്രിക്കുക വഴി 1/3 ഭാഗം അര്‍ബുദം തടയാനും മറ്റൊരു 1/3 ഭാഗം ചികിത്സിച്ചു ഭേദമാക്കാനും ആകും. 2000-ല്‍ മരണമടഞ്ഞ 56 ദശലക്ഷം മനുഷ്യരില്‍ 12 ശതമാനം അര്‍ബുദം മൂലമായിരുന്നു മരണമടഞ്ഞത്. 5.3 ദശലക്ഷം പുരുഷന്മാരും 4.7 ദശലക്ഷം സ്ത്രീകളും അര്‍ബുദരോഗബാധിതരായി കണ്ടെത്തിയിട്ടുണ്ട്. 6.2 ദശലക്ഷം പേര്‍ ഈ രോഗം മൂലം മരണമടയുകയും ചെയ്തു. വ്യാവസായിക പുരോഗതി കൈവരിച്ച വികസിത രാഷ്ട്രങ്ങളധികവും നേരിടുന്ന പ്രധാന ആരോഗ്യപ്രശ്‌നങ്ങളിലൊന്ന് അര്‍ബുദബാധയാണ്.

പൊതുവെയുള്ള കാരണങ്ങള്‍:

പുകവലി
മദ്യപാനം
റേഡിയേഷന്‍
പാന്‍ ഉല്‍പ്പന്നങ്ങള്‍
രാസവസ്തുക്കള്‍
വൈറസ് അണുബാധ
സഹജമായി ഉണ്ടായിരികുന്നവ

രാജ്യത്ത് ഒരു വയസ്സിനും നാല് വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ 50 തോളം പേര്‍ ക്യാന്‍സര്‍ ബാധിച്ച് പ്രതിദിനം മരണമടയുന്നു. രാജ്യത്ത് കുട്ടികളുടെ മരണനിരക്കിലുള്ള വര്‍ദ്ധനവ് അടിസ്ഥാനമാക്കി ഒടുവില്‍ പുറത്തിറങ്ങിയ പഠന റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്.

ക്യാന്‍സര്‍ ആരംഭിക്കുന്ന അവയവത്തില്‍ വളര്‍ന്ന് സമീപത്തുള്ള ഭാഗങ്ങളിലേക്കും പടര്‍ന്ന് ആ അവയവത്തെ പ്രവര്‍ത്തനരഹിതമാക്കുന്നതിനെ പ്രൈമറി സൈക്ക് എന്നു പറയുന്നു. രക്തത്തിലൂടെയും ലിംഫാറ്റിലൂടെയും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു പടരുകയും ചെയ്യുന്നതിനെ സെക്കന്‍ഡ്‌സ് എന്നു പറയുന്നു. അവിടെയും കോശങ്ങളുടെ അമിതവും അനിയന്ത്രിതവുമായ വളര്‍ച്ചയിലൂടെ ആ ഭാഗത്തെ പ്രവര്‍ത്തനരഹിതമാക്കുന്നു. അതുകൊണ്ടാണ് ക്യാന്‍സര്‍ ആരംഭത്തില്‍ത്തന്നെ കണ്ടെത്തി ചികിത്സിക്കണമെന്നുപറയുന്നത്.
പ്രാരംഭദശയില്‍ കണ്ടുപിടിച്ചാല്‍ ക്യാന്‍സറുകള്‍ തടയാനാകും. ശ്വാസകോശാര്‍ബുദം, കഴുത്തിലെയും തൊണ്ടയിലെയും ക്യാന്‍സര്‍, ഗര്‍ഭാശയ ക്യാന്‍സര്‍ എന്നിവ ഉദാഹരണം.

പുകയില വര്‍ജിക്കുകയാണെങ്കില്‍ കേരളത്തില്‍ പുരുഷന്‍മാരിലെ ക്യാന്‍സറിന്റെ 50 ശതമാനവും തടയാനാകും. കൊഴുപ്പും കലോറിയും കൂടിയ ഭക്ഷണം കഴിക്കുകയും വ്യായാമം ചെയ്യാതിരിക്കുകയുമാണ് സ്തനാര്‍ബുദം, ഗര്‍ഭാശയ ക്യാന്‍സര്‍, വന്‍കുടലിലെ ക്യാന്‍സര്‍ എന്നിവയ്ക്കു കാരണം. കൊഴുപ്പുകുറഞ്ഞതും നാരുള്ളതുമായ ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. പഴം, പച്ചക്കറി, ചീര എന്നിവയ്ക്ക് ഒരുപരിധിവരെ ക്യാന്‍സറിനെ തടയാനുള്ള കഴിവുണ്ട്. ലൈംഗിക ശുചിത്വമില്ലായ്മയാണ് ഗര്‍ഭാശയ ക്യാന്‍സറുണ്ടാക്കുന്ന വൈറസിനു (എച്ച്പിവി വൈറസ്)കാരണം. ലൈംഗിക ശുചിത്വത്തിലൂടെ ഈ വൈറസിന്റെ പകര്‍ച്ച തടയാം. കേരളത്തില്‍ പുരുഷന്‍മാരില്‍ കണ്ടുവരുന്ന രണ്ട് പ്രധാന ക്യാന്‍സറുകളാണ് ശ്വാസകോശാര്‍ബുദവും കഴുത്തിലെയും തൊണ്ടയിലെയും ക്യാന്‍സറും. സ്ത്രീകളില്‍ കണ്ടുവരുന്ന രണ്ട് പ്രധാന ക്യാന്‍സറുകളാണ് സ്തനാര്‍ബുദവും ഗര്‍ഭാശയ ക്യാന്‍സറും. ഇതില്‍ ശ്വാസകോശ ക്യാന്‍സര്‍ ഒഴിച്ചുള്ള മൂന്നു ക്യാന്‍സറും പ്രാരംഭദശയില്‍ കണ്ടുപിടിക്കാന്‍ കഴിയും.

സ്തനാര്‍ബുദം പ്രാരംഭദശയില്‍ കണ്ടുപിടിക്കാന്‍ 40 വയസ്സ് കഴിഞ്ഞ സ്ത്രീകള്‍ മാസത്തിലൊരിക്കലെങ്കിലും സ്വയം സ്തനപരിശോധന നടത്തണം. പരിശോധന എന്നാല്‍ സ്വന്തം സ്തനത്തെക്കുറിച്ച് സ്വയം ധാരണയുണ്ടാക്കലാണ്. എന്നാലേ സ്തനത്തിലുണ്ടാകുന്ന വ്യതിയാനം തിരിച്ചറിയാനാകൂ. വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ഡോക്ടറെ കണ്ട് മാമോഗ്രാം എന്ന പ്രത്യേക എക്‌സറേ പരിശോധന നടത്തണം. അള്‍ട്രാ സൗണ്ട് ഉപയോഗിച്ചും എംആര്‍ഐ ഉപയോഗിച്ചുമുള്ള മാമോഗ്രാം പരിശോധന ലഭ്യമാണ്.

25 വയസ്സിനും 40 വയസ്സിനുമിടയ്ക്കുള്ള സ്ത്രീകള്‍ മാസത്തിലൊരിക്കലെങ്കിലും സ്വയം സ്തനപരിശോധന നടത്തുകയും മൂന്നുവര്‍ഷത്തിലൊരിക്കലെങ്കിലും മാമോഗ്രാം (അള്‍ട്രാസൗണ്ട് ഉപയോഗിച്ചുള്ളത്) പരിശോധന നടത്തുകയും വേണം. സ്തനാര്‍ബുദം പ്രാരംഭദശയില്‍ കണ്ടുപിടിച്ചാല്‍ ഗുണം പ്രധാനമായും രണ്ടാണ്. ഒന്ന്: ഇത് പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാം. രണ്ട്: സ്തനം പൂര്‍ണമായി നീക്കം ചെയ്യാതെ രോഗം വന്ന ഭാഗം മാത്രം മുറിച്ചു മാറ്റിയാല്‍മതി.

ഗര്‍ഭാശയഗള ക്യാന്‍സറിന്റെ പ്രാരംഭലക്ഷണങ്ങളാണ് ലൈംഗിക ബന്ധത്തിനുശേഷമുള്ള രക്തംപോക്ക്, മാസമുറക്കിടയ്ക്കുള്ള വിട്ടുവിട്ടുള്ള രക്തംപോക്ക്, വെള്ളപോക്ക്, നടുവേദന എന്നിവ. ഈ ലക്ഷണങ്ങളുള്ളവര്‍ക്ക് പാഫ്‌സ്മാന്‍ എന്ന ലളിതമായ പരിശോധനയിലൂടെ ക്യാന്‍സറാണോ അല്ലയോ എന്ന് ഉറപ്പുവരുത്താം.

ക്യാന്‍സറുണ്ടാക്കുന്ന അവസ്ഥ മാത്രമല്ല, ക്യാന്‍സറിനു മുമ്പുള്ള അവസ്ഥകളും കണ്ടെത്തി ചികിത്സിച്ച് ക്യാന്‍സര്‍ തടയാനാകും. കോള്‍ഡോസ്‌കോപി പോലുള്ള ലഘുപരിശോധനകളും ലഭ്യമാണ്. 50 വയസ്സിനു മുകളിലുള്ള പുരുഷന്‍മാര്‍ തീര്‍ച്ചയായും പ്രോസ്റ്റീവ് ക്യാന്‍സറില്ലെന്ന് ഉറപ്പുവരുത്താന്‍ വര്‍ഷത്തിലൊരിക്കലെങ്കിലും പരിശോധന നടത്തണം. വര്‍ഷത്തിലൊരിക്കല്‍ പിഎഫ്എ പരിശോധനയും വിദഗ്ധ ഡോക്ടറെക്കൊണ്ടുള്ള പരിശോധനയും കൊണ്ട് ഇതറിയാം.

വന്‍കുടലിലെ ക്യാന്‍സറും പ്രാരംഭദശയില്‍ കണ്ടുപിടിക്കാം. സീക്വല്‍ ഒകല്‍ ബ്ലഡ് ടെസ്റ്റ് അഥവാ മലത്തിലൂടെ രക്തം പോകുന്നതു കണ്ടത്തിയാല്‍ ഈ രോഗം പ്രാരംഭദശയില്‍ ചികിത്സിച്ച് ഭേദമാക്കാം. കോള്‍ഡോസ്‌കോപി പോലുള്ള പരിശോധനയും ലഭ്യമാണ്. വായ്ക്കകത്തെ ക്യാന്‍സറും പ്രാരംഭദശയില്‍ കണ്ടുപിടിക്കാം. വെള്ളപ്പാണ്ട്, വേദനയില്ലാത്ത വ്രണം എന്നിവ ക്യാന്‍സറിന്റെ ലക്ഷണമാവാം. ഉടനെ വിദഗ്ധ ഡോക്ടറെ സമീപിക്കണം.

കാന്‍സര്‍ വരുന്നത് തടയാന്‍ കഴിയുമോ?
ആരോഗ്യകരമായ ഒരു ജീവിതരീതി സ്വീകരിക്കുകയാണെങ്കില്‍ കാന്‍സര്‍ വരാതെ നോക്കാന്‍ സാധിക്കും.

* പുകയില തീര്‍ത്തും വര്‍ജ്ജിക്കുക. പുകയിലയുടെ പുക ശ്വസിക്കാതിരിക്കുക.
* മദ്യം ഉപയോഗിക്കാതിരിക്കുക.
* പച്ചക്കറികള്‍ ധാരാളം അടങ്ങിയ ഭക്ഷണ രീതി ശീലിക്കുക, മാംസം, കൊഴുപ്പുകൂടിയവ ഒഴിവാക്കുക.
* പഴവര്‍ഗ്ഗങ്ങള്‍ ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
* ചിട്ടയായി വ്യായാമം ശീലിക്കുക.
* മാനസിക പിരിമുറുക്കം കുറയ്ക്കുക.
* അന്തരീക്ഷ മലിനീകരണം കുറഞ്ഞ ചുറ്റപാടില്‍ ജീവിക്കുക.
* പ്രതിരോധ കുത്തിവെപ്പ് എടുക്കുക, ഹൈപ്പറ്ററ്റിസ് ബി, ഹ്യൂമണ്‍ പാപ്പിലോമാ വൈറസ് ബാധ എന്നിവക്കെതിരെയുള്ള കുത്തിവെപ്പ് ചെറുപ്പത്തില്‍ എടുക്കുക.
ജീവിത രീതിയും കാന്‍സറും
ചില പ്രത്യേക ജീവിത രീതികള്‍ കാന്‍സറിന് കാരണമാകുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. കാന്‍സറുകളില്‍ 50 ശതമാനത്തിലധികം പുകയില കൊണ്ടുണ്ടാകുന്നതാണ്.

* പുകയില ഉപയോഗം - പുകവലി, മുറുക്ക് പുകയില അടങ്ങിയ ചൂയിംഗം, പാന്‍മസാല എന്നിവ പ്രധാനകാരണങ്ങളാണ്.
* മദ്യപാനം
* കൊഴുപ്പുകൂടിയ ഭക്ഷണം
* വ്യായമക്കുറവ്
* മാനസിക പിരിമുറുക്കം
* കുത്തഴിഞ്ഞ ലൈംഗിക ബന്ധങ്ങള്‍

ലക്ഷണങ്ങള്‍ എന്തെല്ലാമാണ്?
കാന്‍സറിന് മാത്രമായിട്ടുള്ള രോഗലക്ഷണം ഇല്ല. കാന്‍സര്‍ പിടിപ്പെട്ടിരിക്കുന്ന അവയവങ്ങളുടെ പ്രവൃത്തിയില്‍ ഉണ്ടാകുന്ന മാറ്റം രോഗലക്ഷണങ്ങളായി അനുഭവപ്പെടുന്നു. ഇവ മറ്റു രോഗങ്ങളുടെ ലക്ഷണങ്ങളുമാകാം. എന്നിരുന്നാലും താഴെപറയുന്ന രോഗലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ഡോക്ടറെ സമീപിക്കണം.

* വിശപ്പില്ലാഴ്മ - ശരീരം മെലിഞ്ഞുവരിക അല്ലെങ്കില്‍ തൂക്കം കുറയുക.
* തുടര്‍ച്ചയായ പനി
* ക്ഷീണം
* വേദന
* വിട്ടുമാറാത്ത ചുമ
* രക്ത സ്രാവം
* ഉണങ്ങാത്ത വ്രണങ്ങള്‍
* ശരീരത്തിലെവിടെയെങ്കിലും ഉള്ള മുഴകള്‍
* മലബന്ധം അല്ലെങ്കില്‍ കൂടുതല്‍ അയഞ്ഞുള്ള ശോധന
* തൊലിയില്‍ മറുകിലുള്ള വ്യത്യാസം
ചികിത്സ എന്തെല്ലാം?
കാന്‍സറിന് ഇന്ന് വളരെ ഫലപ്രദമായ ചികിത്സയുണ്ട്. ഏകദേശം 50 ശതമാനത്തിലധികം കാന്‍സറും ഇന്ന് ചികിത്സിച്ച് പരിപൂര്‍ണ്ണമായി സുഖപ്പെടുത്താം.

കാന്‍സറിന് ഇന്ന് നിലവിലുള്ള ചികിത്സാ രീതികള്‍.

* സര്‍ജറി
* റേഡിയേഷന്
* കീമോതെറാപ്പി

കാന്‍സര്‍ വന്ന ഭാഗം നീക്കം ചെയ്യുന്ന രീതിയാണ് സര്‍ജറി, അസുഖം വന്ന ഭാഗത്തിലെ കോശങ്ങളെ റേഡിയേഷന്‍ രശ്മികള്‍ ഉപയോഗിച്ച് നശിപ്പിച്ച് കളയുന്ന രീതിയാണ് റേഡിയേഷന്‍. ശരീരത്തിലെവിടെയെങ്കിലും കാന്‍സര്‍ കോശങ്ങള്‍ ഉണ്ടെങ്കില്‍ അവയെ മരുന്നുപയോഗിച്ച് രക്തത്തിലൂടെ നശിപ്പിക്കുന്ന ചികിത്സയാണ് കീമോതെറാപ്പി. ഏറ്റവും ആധുനികമായ ചികിത്സാരീതികള്‍ ഈ മൂന്ന് സമ്പ്രദായത്തിലും ലഭ്യമാണ്. ഒരു രോഗിക്ക് മൂന്ന് സമ്പ്രദായങ്ങളും തനിച്ചോ അല്ലെങ്കില്‍ ഒരുമിച്ചോ നല്‍കാവുന്നതാണ്. ഇത് തീരുമാനിക്കുന്നത് ചികിത്സയില്‍ വൈദഗ്ദ്യമുള്ള ഓങ്കോളജിസ്റ്റാണ്.

കണ്ടുപിടിച്ചാല്‍ എന്തുചെയ്യണം?
* ഭയപ്പെടാതിരിക്കുക
* പരിഭ്രമിയ്ക്കാതിരിക്കുക
* ചികിത്സ വളരെ ഫലപ്രദമായ കാലഘട്ടമാണിത്.
* രോഗം കണ്ടുപിടിച്ച ഡോക്ടറുടെ നിര്‍ദ്ദേശം സ്വീകരിക്കുക.
* മറ്റു ചികിത്സാ രീതികള്‍ പരീക്ഷിക്കുന്നതിനു മുമ്പ് കാന്‍സര്‍ ചികിത്സിക്കുന്ന ഒരു വിദഗ്ധനുമായി ചികിത്സാ രീതികളെപ്പറ്റി വിശദമായ ചര്‍ച്ച ചെയ്യുക
* ചികിത്സയുടെ ഫല പ്രാപ്തിയില്‍ വിശ്വസിക്കുക
* ചികിത്സയുടെ പാര്‍ശ്വഫലങ്ങളെപ്പറ്റി ഭയക്കാതിരിക്കുക
* ചികിത്സ സംബന്ധിച്ച് വിദഗ്ധരുടെ ഉപദേശങ്ങള്‍ മാത്രം സ്വീകരിക്കുക

കാന്‍സര്‍ വരാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ സഹായിക്കും.

പുകയില ഉപയോഗം
വര്‍ഷംതോറും പുകയില ഉപയോഗം മൂലം 50 ലക്ഷം ആളുകളാണു മരിക്കുന്നത്. ഇതില്‍ത്തന്നെ മൂന്നിലൊരു ഭാഗം കാന്‍സര്‍ മൂലമാണ്. തടയാവുന്ന കാന്‍സര്‍ മരണങ്ങളില്‍ 60 ശതമാനവും പുകയില കാരണമാണ്. ഇതില്‍ത്തന്നെ പ്രധാനം ശ്വാസകോശ കാന്‍സറാണ്. വായ, സ്വനപേടകം, ആഗേ്നയഗ്രന്ഥി, വൃക്ക, മൂത്രസഞ്ചി എന്നിവയിലുണ്ടാകുന്ന കാന്‍സറുകളും പുകയില ഉപയോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു.

അകത്തേക്കു വലിക്കുന്ന പുകപോലെത്തന്നെ പുറത്തേക്കു വിടുന്ന പുകയും ദോഷകരമാണ്. അത് ശ്വസിക്കുന്നയാള്‍ക്ക് കാന്‍സര്‍ സാധ്യതയുണ്ട്. സിഗരറ്റോ ബീഡിയോ കത്തുമ്പോഴുണ്ടാകുന്ന പുകയില്‍ നാല്‍പതോളം കാന്‍സര്‍ജന്യ വസ്തുക്കള്‍ അടങ്ങിയിരിക്കുന്നു.

മദ്യപാനം
പലതരം കാന്‍സറുകളും മദ്യപാനവുമായി ബന്ധപ്പെട്ടിരിക്കുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ കഴിഞ്ഞാല്‍ മദ്യത്തിന്റെ ഉപയോഗത്തില്‍ മുന്നില്‍ നില്‍ക്കുന്നത് കേരളമാണ്. ഏറ്റവും അടുത്ത കാലത്തായി നടത്തിയ ദേശീയ കുടുംബാരോഗ്യ സര്‍വ്വേയില്‍ 15 നും 49 നും ഇടയ്ക്കുള്ള പുരുഷന്മാരില്‍ 45 ശതമാനവും മദ്യം ഉപയോഗിക്കുന്നതായാണ് കണ്ടത്. ഇത് ആശങ്കാജനകമാണ്.

അമിതവണ്ണം
ഹൃദ്രോഗം, തളര്‍വാദം, പ്രമേഹം എന്നിവ പോലെ പലതരം കാന്‍സറുകളും അമിതവണ്ണവുമായി ബന്ധപ്പെട്ടിരിക്കുന്നു. പൂരിത കൊഴുപ്പുകളും ട്രാന്‍സ്-ഫാറ്റി ആസിഡുകളും പഞ്ചസാരയും കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുക, അര മണിക്കൂറെങ്കിലും ദിവസവും വ്യായാമം ചെയ്യുക എന്നിവയാണ് ഇതു തടയാനുള്ള വഴി. ലോകജനസംഖ്യയുടെ 60 ശതമാനം ആളുകളും കൃത്യമായി വ്യായാമം ചെയ്യുന്നില്ല.

ഹൃദയസംബന്ധമായ അസുഖങ്ങള്‍, തളര്‍വാദം, സ്തനാര്‍ബുദം, വന്‍കുടലിലെ കാന്‍സര്‍ എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാന്‍ നിത്യേനയുള്ള വ്യായാമം ഒരു പരിധിവരെ സഹായിക്കും. ശരീരത്തിലെ ഗ്ലൂക്കോസിന്റെ ഉപാപചയ പ്രവര്‍ത്തനം വര്‍ധിപ്പിക്കുക, ശരീരത്തിലെ കൊഴുപ്പിന്റെയും രക്തസമ്മര്‍ദത്തിന്റെയും അളവ് കുറയ്ക്കുക, ശരീരത്തിലെ നിരോക്സീകാരികളുടെ അളവ് വര്‍ധിപ്പിക്കുക തുടങ്ങിയവയിലൂടെയാണ് ഇത് സാധിക്കുന്നത്.

കാന്‍സര്‍ ഉണ്ടാക്കുന്ന അണുബാധകള്‍
ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി വൈറസുകള്‍ ലിവര്‍ കാന്‍സറിന് കാരണമാവുന്നു. അതുപോലെ ഹ്യൂമന്‍ പാപ്പിലോമ വൈറസ് ഗര്‍ഭാശയഗള കാന്‍സറിനും മറ്റ് മാരക രോഗങ്ങള്‍ക്കും കാരണമാവുന്നു. പല തരത്തിലുള്ള ലിംഫോമകള്‍ എപ്സ്റ്റീന്‍ ബാര്‍ എന്ന വൈറസുമായി ബന്ധപ്പെട്ടിരിക്കുന്നു. രക്താര്‍ബുദം ഹ്യൂമന്‍ റ്റി സെല്‍ വൈറസുമായും കാപോസി സാര്‍ക്കോമ ഹ്യൂമന്‍ ഹെര്‍പ്സ് വൈറസ് എട്ടുമായും ബന്ധപ്പെട്ടിരിക്കുന്നു. ആമാശയ കാന്‍സറിന് ഹെലിക്കോബാക്ടര്‍ പൈലോറി എന്ന ബാക്ടീരിയയുമായി ബന്ധമുള്ളതു പോലെ മൂത്രാശയ സംബന്ധമായ കാന്‍സറുകള്‍ ഷിസ്റ്റോസോമ ഹെമറ്റോബിയം എന്ന പരാദവുമായും ബന്ധപ്പെട്ടിരിക്കുന്നു.

ഹെപ്പറ്റൈറ്റിസ്
രോഗബാധിതനായ ആളുമായുള്ള സമ്പര്‍ക്കം മൂലം രക്തത്തിലൂടെയും മറ്റ് ശരീര സ്രവങ്ങളിലൂടെയുമാണ് ഇതു പകരുന്നത്. ഇന്ത്യയില്‍ 40 ദശലക്ഷം ഹെപ്പറ്റൈറ്റിസ് ബി വാഹകരുണ്ട്. ഇവരില്‍ 25 ശതമാനം പേര്‍ക്ക് ഗുരുതരമായ കരള്‍ സംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യതയുണ്ട്. മേല്‍പ്പറഞ്ഞവയെല്ലാം തന്നെ ചെറിയ പ്രായത്തില്‍ കുട്ടികള്‍ക്ക് നല്‍കുന്ന പ്രതിരോധ കുത്തിവെപ്പുകളിലൂടെ തടയാന്‍ സാധിക്കുന്നതാണ്. ഹെപ്പറ്റൈറ്റിസ് സി വൈറസും ക്രോണിക് ഹെപ്പറ്റൈറ്റിസിനും കരള്‍ കാന്‍സറിനും കാരണമാകുന്നു. ഹെപ്പറ്റൈറ്റിസ് സി ക്ക് ഇതുവരെ പ്രതിരോധ കുത്തിവെപ്പ് കണ്ടുപിടിച്ചിട്ടില്ല.

ഹ്യൂമണ്‍ പാപ്പിലോമ വൈറസ്
ഹ്യൂമണ്‍ പാപ്പിലോമ വൈറസ് സാധാരണയായി ലൈംഗിക ബന്ധത്തിലൂടെയാണു പകരുന്നത്. എച്ച്.പി.വി. ബാധിച്ച മിക്ക ആളുകളിലും(70 മുതല്‍ 80 ശതമാനം വരെ) ഒന്നു മുതല്‍ രണ്ടുവരെ വര്‍ഷം കൊണ്ട് അത് നശിച്ചുപോകാറുണ്ട്. ഒരു ശതമാനത്തില്‍ താഴെ സ്ത്രീകളില്‍ മാത്രമേ ഈ വൈറസ് ബാധ ഗര്‍ഭാശയഗള കാന്‍സറായി മാറുന്നുള്ളൂ.

വര്‍ഷംതോറും 5.2 ലക്ഷത്തിലധികം സ്ത്രീകള്‍ ഗര്‍ഭാശയഗള കാന്‍സര്‍(സെര്‍വിക്കല്‍ കാന്‍സര്‍) മൂലം മരിക്കാനിട വരുന്നു. ഇത് 2030 ആകുേമ്പാഴേക്ക് ഇരട്ടിയാവാനാണ് സാധ്യത. നൂറിലധികം തരം ഹ്യൂമണ്‍ പാപ്പിലോമ വൈറസുകളുണ്ട്. ഇതില്‍ പ്രധാനം എച്ച്.പി.വി. 16, എച്ച്.പി.വി.-18 എന്ന രണ്ടുതരം വൈറസുകളാണ്. ഗര്‍ഭാശയഗള കാന്‍സര്‍ പ്രതിരോധ കുത്തിവെപ്പിലൂടെ വളരെ ഫലപ്രദമായി തടയാം. ഇതിനായി രണ്ടുതരം വാക്സിനുകള്‍ ഇന്ന് ലഭ്യമാണ്. ഈ കുത്തിവെപ്പ് എടുക്കേണ്ടത് 9നും 13നും ഇടയ്ക്ക് പ്രായമുള്ള പെണ്‍കുട്ടികള്‍ക്കാണ്. നിര്‍ദേശാനുസരണം പരിശോധനകള്‍ തുടരേണ്ടതുമാണ്.

Comments

Popular posts from this blog

നഴ്സിംഗ് പഠിക്കാന്‍ കോയമ്പത്തൂരില്‍ പോയി; ഫേസ്ബുക്കില്‍ പരിചയപ്പെട്ട ചുള്ളനുമായി പ്രണയവും: കിടക്ക പങ്കിടല്‍ വരെ കാര്യങ്ങളെത്തിയപ്പോഴാണ് കാമുകന് മറ്റ് പല ബന്ധങ്ങളും ഉണ്ടെന്ന് കാമുകി തിരിച്ചറിഞ്ഞത്--------- പിന്നെ സംഭവിച്ചതൊക്കെ ഒന്നൊന്നര പുകിലായിരുന്നു---------

കാമുകനുമായി ബന്ധപ്പെടുന്നത് ഭര്‍ത്താവ് അറിഞ്ഞിട്ടും... അറിയാത്ത പോലെ പെരുമാറി

മകളോട് ചെയ്യാന്‍ പാടില്ലാത്തത് ആയിരുന്നു അവളുടെ അമ്മ അച്ഛനില്ലാത്തപ്പോള്‍ അവളോട് ചെയ്തിരുന്നത്.. സഹികെട്ടപ്പോള്‍ അവള്‍............................